Home | About us | Links | Photo gallery | Font | Contact us islampadanam
Tafheem ul Quran Malayalam
 

മുഹമ്മദ്‌ നബി

 

ലോകാനുഗ്രഹി

(പ്രവാചക ജീവിതത്തിലെ നൂറ്റിപ്പതിനൊന്ന്‌ മഹദ്‌ സംഭവങ്ങള്‍ ‍)

ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌

തുടക്കം

മുഹമ്മദ് നബി ദൈവത്തിന്റെ അന്ത്യദൂതനാണ്. പ്രവാചക പരമ്പരയിലെ അവസാന കണ്ണി. ചരിത്രത്തിന്റെ തെളിഞ്ഞ വെളിച്ചത്തിലാണ് അദ്ദേഹം ജീവിച്ചത്. അതിനാല്‍ ആ ജീവിതം തുറന്നുവെച്ച പുസ്തകം പോലെയാണ്. അതിലൊട്ടും അസ്പഷ്ടതയില്ല. നിഗൂഢതയില്ല. പ്രവാചകന്റേതുപോലെ ഇന്നോളം ലോകത്ത് ആരുടെയും ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. ആ മഹദ് ജീവിതത്തിലെ ചെറുതും വലുതുമായ ഒന്നുപോലും അടയാളപ്പെടുത്താതിരുന്നിട്ടില്ല.
മുഹമ്മദ് നബിയുടെ പേരില്‍ ലോകത്തെവിടെയും സ്മാരകങ്ങളോ സ്തൂപങ്ങളോ ഇല്ല. ചിത്രങ്ങളോ പ്രതിമകളോ ഇല്ല. എന്നിട്ടും അദ്ദേഹത്തെപ്പോലെ അനുസ്മരിക്കപ്പെടുന്ന ആരുമില്ല. അനുകരിക്കപ്പെടുന്ന നേതാവില്ല. ജനകോടികളുടെ ഹൃദയങ്ങളില്‍ അദ്ദേഹം ജീവിക്കുന്നു. അവരുടെ മുഴുജീവിത ചര്യകളിലും പ്രവാചകന്റെ അദൃശ്യസാന്നിധ്യമുണട്.
മുഹമ്മദ് നബി മക്കാമരുഭൂമിയിലാണ് ജനിച്ചത്. പിറവിക്കുമുമ്പേ പിതാവ് അബ്ദുല്ല പരലോകം പ്രാപിച്ചു. ആറാമത്തെ വയസ്സില്‍ മാതാവ് ആമിനയും അന്ത്യശ്വാസംവലിച്ചു. പിതാവിന്റെ അഭാവത്തില്‍ പരിരക്ഷണം ഏറ്റെടുത്ത പിതാമഹന്‍ അബ്ദുല്‍മുത്ത്വലിബും പ്രവാചകന് എട്ടു വയസ്സ് പൂര്‍ത്തിയാകുംമുമ്പേ വിടപറഞ്ഞു. അതിനാല്‍ പില്‍ക്കാല സംരക്ഷണ ബാധ്യത വന്നുചേര്‍ന്നത് പിതൃവ്യന്‍ അബൂത്വാലിബിലായിരുന്നു. അദ്ദേഹം സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വ്യക്തിയായിരുന്നു. അനാഥത്വത്തോടൊപ്പം ദാരിദ്യ്രവും പ്രവാചകനെ പിടികൂടാന്‍ ഇതു കാരണമായി.
ചെറുപ്രായത്തില്‍ തന്നെ ഇടയവൃത്തിയിലേര്‍പ്പെട്ട മുഹമ്മദ് നബിക്ക് അക്ഷരാഭ്യാസം നേടാന്‍ അവസരം ലഭിച്ചില്ല. അതോടൊപ്പം അക്കാലത്തെ വൃത്തികേടുകള്‍ അദ്ദേഹത്തെ അല്‍പവും സ്പര്‍ശിച്ചതുമില്ല. അന്ധവിശ്വാസം, അനാചാരം, അധര്‍മം, അശ്ളീലത, അക്രമം, അനീതി, മദ്യപാനം, വ്യഭിചാരം, കളവ്, ചതി ഇതൊന്നും അദ്ദേഹത്തെ ഒട്ടും സ്വാധീനിച്ചില്ല. വിശുദ്ധജീവിതം നയിച്ച മുഹമ്മദ് നബി ജീവിതത്തിലൊരിക്കലും കള്ളം പറഞ്ഞില്ല. അതിനാല്‍ വിശ്വസ്തന്‍ എന്നര്‍ഥം വരുന്ന 'അല്‍അമീന്‍' എന്ന അപരനാമത്തില്‍ അറിയപ്പെട്ടു. മക്ക, കവികളുടെയും പ്രസംഗകരുടെയും സാഹിത്യകാരന്മാരുടെയും നാടായിരുന്നു. എങ്കിലും മുഹമ്മദ്നബി സാഹിത്യ സദസ്സുകളിലോ മത ചര്‍ച്ചകളിലോ സംബന്ധിച്ചില്ല. നാല്‍പതു വയസ്സുവരെ ഒരൊറ്റ വരിപോലും ഗദ്യമോ പദ്യമോ രചിച്ചില്ല. പ്രസംഗപാടവം പ്രകടിപ്പിച്ചില്ല. സര്‍ഗസിദ്ധിയുടെ അടയാളംപോലും അദ്ദേഹത്തില്‍ ദൃശ്യമായിരുന്നില്ല.
നാല്‍പതാമത്തെ വയസ്സില്‍ മുഹമ്മദ്നബിക്ക് ആദ്യമായി ദിവ്യബോധനം ലഭിച്ചു. ദൈവം തന്റെ ദാസരില്‍നിന്ന് മുഹമ്മദിനെ അന്ത്യദൂതനായി തെരഞ്ഞെടുത്തു. തുടര്‍ന്ന് ഇരുപത്തിമൂന്ന് വര്‍ഷക്കാലം പ്രവാചകന് ദിവ്യസന്ദേശങ്ങള്‍ ലഭിച്ചുകൊണടിരുന്നു. ആ ദിവ്യബോധനങ്ങളുടെ സമാഹാരമാണ് വിശുദ്ധ ഖുര്‍ആന്‍.
ലോകമെങ്ങുമുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമായി അവതീര്‍ണമായ ദൈവിക ഗ്രന്ഥമാണ് ഖുര്‍ആന്‍. അപ്രകാരം തന്നെ എക്കാലത്തെയും എവിടത്തെയും എല്ലാവര്‍ക്കുമുള്ള മാതൃകാപുരുഷനാണ് മുഹമ്മദ് നബി. അതിനാലാണ് അദ്ദേഹം ലോകാനുഗ്രഹിയെന്നും ലോകഗുരുവെന്നും വിശേഷിപ്പിക്കപ്പെടുന്നത്.
മാനവ ജീവിതത്തിന്റെ മുഴുമേഖലകളിലേക്കും ആവശ്യമായ മഹിതമാതൃകകള്‍ സമര്‍പ്പിച്ചശേഷമാണ് നബിതിരുമേനി ഇഹലോകവാസം വെടിഞ്ഞത്. ആ മഹദ് ജീവിതത്തില്‍നിന്നും അടര്‍ത്തിയെടുത്ത ഏറെ ശ്രദ്ധേയങ്ങളായ നൂറ്റിപ്പതിനൊന്ന് സംഭവങ്ങളുടെ സമാഹാരമാണിത്.
ഏതൊരാള്‍ക്കും അംഗീകരിക്കാവുന്നതും അനുകരിക്കാവുന്നതുമായ ജീവിത മാതൃകകളാണ് ഇതിലൂടെ സമര്‍പ്പിക്കുന്നത്. പ്രവാചകജീവിതത്തിലെ പ്രകാശം പരത്തുകയും സുഗന്ധം പ്രസരിപ്പിക്കുകയും ചെയ്യുന്ന മഹദ് സംഭവങ്ങള്‍.
വായനക്കാരുടെ ജീവിതത്തിന് വെളിച്ചവും തെളിച്ചവും നന്മയും വിശുദ്ധിയും നല്‍കാനിത് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

 
 

© www.islampadanam.com

Tafheem ul Quran Malayalam Quran Lalithasaram Malayalam Jamaat e Islami Hind, Kerala Dialogue center kerala Disha Islamic Exhibition